Kerala

മെമ്മറി കാര്‍ഡ് കണ്ടെത്തിയില്ല, മേയർ KSRTC ഡ്രൈവർ തർക്കത്തിൽ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

Spread the love

മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദ്യം ചെയ്യൽ. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കേസില്‍ നിർണായകമായ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. മേയര്‍ക്കും എംഎല്‍എക്കുമെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. തമ്പാനൂര്‍ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. സംഭവ സമയം യദു ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിന്‍.
തര്‍ക്കത്തിന്റൈയും ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്.

കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.