Kerala

മാത്യൂ കുഴല്‍നാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കോടതി

Spread the love

മാസപ്പടി കേസിൽ മാത്യൂ കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി. ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ശക്തിപ്പെടുത്തുന്നതെന്നും കോടതി വിധിയിൽ പറയുന്നു. സി.എം.ആര്‍.എല്‍ പണം നല്‍കിയ മറ്റാരുടെയും പേരില്‍ ഹര്‍ജിക്കാരന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുവനന്തപുരം വിജിലൻസ് കോടതി നിരീക്ഷിച്ചു.

എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിച്ചു. മാത്യൂ കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. മാസപ്പടിക്കേസിന്റെ വിധി പകർപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.