കാറിലെ അപകടകരമായ യാത്ര; യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷ
കായംകുളം-പുനലൂർ റോഡിൽ അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തല പുറത്തേക്ക് ഇട്ടായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാർ ഓടിച്ച അൽ ഗലിബ് ബിൻ നസീർ, ഒപ്പം യാത്ര ചെയ്ത ആഫ്താർ അലി, ബിലാൽ നസീർ, മുഹമ്മദ് സജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴ നൂറനാട് സ്വദേശികളാണ് യുവാക്കൾ.
ആലപ്പുഴ മെഡിക്കൽ കോളജിൽ നാല് ദിവസം യുവാക്കൾ നിർബന്ധിത സാമൂഹിക സേവനം നടത്തണം. കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലുമായാണ് സേവനം. നാളെ മുതലാണ് ശിക്ഷ ആരംഭിക്കുന്നത്. മെഡിക്കൽ കോളജിലെ സേവനത്തിന് ശേഷം മൂന്ന് ദിവസം പത്തനാപുരം ഗാന്ധിഭവനിലും യുവാക്കൾ സാമൂഹിക സേവനം നടത്തണം.
ഇൻസ്റ്റഗ്രാം റീലിനു വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മാവേലിക്കര ജോയിന്റ് ആർടിഒ മനോജിന്റെ നേതൃത്വത്തിൽ യുവാക്കൾക്കെതിരെ നടപടി എടുത്തത്.