World

ഈ ഇന്ത്യക്കാരുടെ ഒരു കാര്യം; ഇന്ത്യക്കാരെ പുകഴ്ത്തി യു എസ് അംബാസഡർ

Spread the love

ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ. മുൻനിര അമേരിക്കൻ കമ്പനികളെ ഇന്ത്യൻ സിഇഓമാരുടെ എണ്ണം കൂടുന്നെന്ന കണക്ക് പങ്കുവച്ചായിരുന്നു ഗാർസെറ്റിയുടെ ഇന്ത്യാ സന്ദർശന വേളയിലെ പ്രസംഗം. ഇന്ത്യക്കാരുടെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതായും യു എസ് അംബാസഡർ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി. കുടിയേറ്റ ജനതയാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാറുണ്ട്. വിവിധ മേഖലകളിൽ കുടിയേറ്റക്കാർ നൽകിയ സംഭാവനകളെ അമേരിക്കൻ പ്രസിഡന്റുമാരുൾപ്പെടെ അഭിനന്ദിച്ചിട്ടുണ്ട്.

കുടിയേറ്റ രജിസ്ട്രേഷൻ നടന്നിരുന്ന എലിസ് ഐലൻഡിൽ എത്തിയ ആദ്യ ഇന്ത്യൻ കുടിയേറ്റക്കാരുടെ അവസ്ഥ അത്ര മെച്ചമല്ലായിരുന്നു. ഗാർസെറ്റിയുടെ വാക്കുകളിലും ആ പ്രതിഫലനമുണ്ട്. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾക്ക് സിഇഓ ആകാൻ പറ്റില്ല എന്നതായിരുന്നു അമേരിക്കയിലെ പഴയ തമാശ. എന്നാൽ അതിപ്പോൾ നേരെ തിരിഞ്ഞിരിക്കുകയാണ്. ഗാർസെറ്റി പറഞ്ഞു. ഇന്ത്യക്കാരനല്ലെങ്കിൽ അമേരിക്കയിൽ സിഇഓ ആകാൻ കഴിയില്ലെന്നതാണ് പുതിയ തമാശ. ഗൂഗിളിലും മൈക്രോസോഫ്റ്റിലും സ്റ്റാർ ബക്സിലുമൊക്കെ ഇന്ത്യൻ സിഇഓമാരുണ്ടാക്കിയത് വലിയ മുന്നേറ്റമാണെന്നും ഗാർസെറ്റി പറഞ്ഞു.

ഫോർച്യൂൺ 500 കന്പനികളുടെ പത്ത് സിഇഓമാരിൽ ഒരാൾ യുഎസിൽ പഠിച്ച ഇന്ത്യൻ കുടിയേറ്റക്കാരാണെന്ന കണക്കും ഗാർസെറ്റി ഓർത്തെടുത്തു. ദുരന്ത പ്രതിരോധത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിലാണ് അമേരിക്കൻ അംബാസഡറുടെ പരാമർശം. ഇന്ത്യക്കാർക്കുള്ള വിസ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പ്രസിഡന്റ് ജോ ബൈഡൻ തനിക്ക് നിർദേശം നൽകിയെന്ന് വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഗാർസെറ്റി പറഞ്ഞത് കുടിയേറ്റ സ്വപ്നങ്ങളുള്ള ഇന്ത്യക്കാർക്ക് നല്ല വാർത്തയാകും. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് ഒരു അംബാസഡർക്ക് ഇത്തരം നിർദേശം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.