National

ആനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിംഗ് ചടങ്ങിനായി ജാംനഗർ വിമാനത്താവളം നിയന്ത്രിച്ചത് വ്യോമ സേന

Spread the love

ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ചടങ്ങുകളും ആഘോഷങ്ങളും അത്രപെട്ടെന്ന് ഇന്ത്യ മറക്കില്ല. അത്ര കണ്ട് ബ്രഹ്മാണ്ഡ സ്‌കെയിലിലായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. നൂറുകണക്കിന് ദേശീയ-അന്തർദേശീയ സെലിബ്രിറ്റികൾ വരെ പങ്കെടുത്ത ചടങ്ങിന് വേണ്ടി മാത്രമായി പ്രദേശത്തെ ഒരു ആഭ്യന്തര വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റുന്ന കാഴ്ചയും ഇന്ത്യ കണ്ടു. അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റിയ ജാംനഗർ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും ഇന്ത്യൻ വ്യോമ സേനയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളാണ് ആഭ്യന്തര വിമാനത്താവളമായ ജാംനഗർ വിമാനത്താവളം. ഇവിടെ ചെറു യാത്രാ വിമാനങ്ങൾക്കും അനുമതിയുണ്ട്. അംബാനി കുടുംബത്തിന്റെ പ്രീ വെഡ്ഡിംഗ് ചടങ്ങുകളോടനുബന്ധിച്ച് ജാംനഗറിലെ വിമാനത്താളത്തെ പത്ത് ദിവസത്തേക്കാണ് അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തിയത്. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള ദിവസങ്ങളിലായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് റിലയൻസ് ഗ്രൂപ്പ് പ്രതിരോധ സെക്രട്ടറിക്ക് കത്തെഴുതിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. കത്ത് ലഭിച്ചതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ചീഫ് ഓഫ് എയർ സ്റ്റാഫിന് അഭ്യർത്ഥന കൈമാറുകയായിരുന്നു. ആദ്യം 30-40 വിമാനങ്ങൾ മാത്രം പറന്നിറങ്ങിയിരുന്ന ജാംനഗർ വിമാനത്താവളത്തിൽ 600 ലേറെ വിമാന സർവീസുകളാണ് ഉണ്ടായത്. അവസാന നിമിഷത്തിൽ വന്ന അഭ്യർത്ഥനയ്ക്ക് പിന്നാലെ, വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വിമാനത്താവളത്തിന്റെ അടിസ്ഥാന സൈകര്യങ്ങൾ, ജീവനക്കാരുടെ എണ്ണം ഉൾപ്പെടെ മെച്ചപ്പെടുത്തിയത്. ജാംനഗറിൽ ഇതിന് മുൻപ് ഇത്രയധികം എയർ ട്രാഫിക് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്

ജാംനഗർ ഒരു ഡുവൽ യൂസർ എയർഫീൽഡ് എയർഫീൽഡാണ്. ഇവിടെ സിവിൽ എയക്രാഫ്റ്റ് മൂവ്‌മെന്റുകൾ നിയന്ത്രിക്കുന്നത് എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടൊപ്പം ചേർന്ന് ഇന്ത്യൻ നാവിക സേനയാണ്. പ്രീമിയർ ഫൈറ്റർ ബെയ്‌സ് കൂടിയായ ജാംനഗറിൽ ഷെഡ്യൂൾ ചെയ്തവയും ചെയ്യാത്തവയുമായ എയർ മൂവ്‌മെന്റുകൾ ദിവസേന നിയന്ത്രിക്കുന്നത് എയർ ട്രാഫിക് കൺട്രോളാണ്. അത്യാവശ്യ ഘട്ടങ്ങൾക്കായി ഉപയോഗിക്കാൻ പ്രത്യേകം ഏപ്രൺ ഏരിയകളുണ്ട്. ഇത് സിവിൽ എയർക്രാഫ്റ്റുകൾ പാർക്ക് ചെയ്യാനും മറ്റും ഉപയോഗിക്കാം. ജാംനഗറിലെ സിവിൽ ഏപ്രണുകൾ വളരെ ചെറുതാണ്. ഇവിടെ മൂന്ന് മുതൽ നാല് എയർക്രാഫ്റ്റുകൾ വരെ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കൂ. ഒപ്പം സിവിൽ സ്റ്റാഫുകളും കുറവാണ്. ജാംനഗർ എയർ ബേസിൽ വ്യോമസേനയുടെ മൂന്ന് ഫൈറ്റർ സ്‌ക്വാഡ്രണുകളും രണ്ട് ഹെലികോപ്റ്ററുകളുമുണ്ട്.

അംബാനി വിവാഹ ചടങ്ങിനോടനുബന്ധിച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ജാംനഗർ വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തിയിരുന്നു. ഈ ദിവസങ്ങളിൽ ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ്, റിഹാന, ഇവാൻക ട്രംപ് ഉൾപ്പെടെയുള്ള ലോക പ്രശസ്തരാണ് വന്നിറങ്ങിയത്. വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി റോഡ് പണിയുക, ടാക്‌സി ട്രാക്കുകൾ നിർമിക്കുക പോലുള്ള പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വ്യോമ സേന തന്നെയാണ്. റിലയൻസ് നൽകിയ ജീവനക്കാരെ തികയാത്തതുകൊണ്ട് വ്യോമസേനാ ജീവനക്കാരും വിമാനത്താവള പ്രവർത്തനങ്ങളിൽ പങ്കാളികളായി.

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വിമാനത്തവളത്തിന്റെ പാസഞ്ചർ ബിൽഡിംഗിന്റെ വിസ്തീർണം 475 സ്‌ക്വയർ മീറ്ററിൽ നിന്നും 900 സ്‌ക്വയർ മീറ്ററായി വർദ്ധിപ്പിച്ചു. നേരത്തെ 180 യാത്രക്കാരെയായിരുന്നു ഒരേസമയത്ത് ഉൾക്കൊളാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് 360 ആയി. ജാംനഗർ വിമാനത്താവളത്തിൽ യാത്രവിമാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മേഖലയിൽ ഫാൽകൺ200 പോലുള്ള ആറ് ചെറു വിമാനങ്ങളോ, അല്ലെങ്കിൽ എയർബസ് എ320 പോലുള്ള മൂന്നു വലിയ വിമാനങ്ങളോ ഒരേസമയം ഉൾക്കൊള്ളാനാകും. എന്നാൽ മാർച്ച് ഒന്നിന് ഏകദേശം 140 വിമാനങ്ങൾ ഇവിടേക്ക് വരികയും പോവുകയും ചെയ്തു. പരമാവധി ആറു വിമാനങ്ങൾ പറന്നിറങ്ങുകയും ഉയരുകയും ചെയ്തിരുന്നിടത്താണ് 140 വിമാന സർവീസുകൾ നടന്നത്.