Kerala

‘പ്രതീക്ഷയോടെയാണ് കോടതിയില്‍ വന്നത്, ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല’; കോടതിയില്‍ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

Spread the love

കാസര്‍ഗോഡ് മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ട വിധിയോട് വൈകാരികമായി പ്രതികരിച്ച് കുടുംബം. വിധി നിരാശാജനകമെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ശേഷം റിയാസ് മൗലവിയുടെ ഭാര്യ സൈദ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ഇനി എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയില്ലെന്നും സൈദ പറഞ്ഞു.

കോടതിയുടെ കണ്ടെത്തല്‍ ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിദ് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിരുന്നു. ഏത് ന്യായീകരണം പറഞ്ഞാലും ഒന്നാം പ്രതിയ്‌ക്കെതിരെ നൂറുശതമാനം തെളിവുകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഡിഎന്‍എ ഉള്‍പ്പെടെ കോടതിയ്ക്ക് മുന്നില്‍ നിരത്തിയിരുന്നു. വിധി അംഗീകരിക്കാനാകാത്തതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം മൂന്ന് യുവാക്കള്‍ക്ക് നീതി ലഭിച്ചെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ സി സുനില്‍ കുമാറിന്റെ മറുപടി.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

2017 മാര്‍ച്ച് 20ന് പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രൊസിക്യൂഷന്റെ പ്രതീക്ഷ.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.