National

ഐഎസിൽ ചേരാൻ താത്പര്യമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്: ഗുവാഹത്തിയിൽ ഐഐടി വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

Spread the love

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ അംഗത്വമെടുക്കാൻ താൽപര്യപ്പെടുന്നതായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഗുവാഹത്തിൽ ഐഐടി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബയോടെക്നോളജി നാലാം വർഷ വിദ്യാർഥിയായ തൗസീഫ് അലി ഫറൂഖിയെയാണ് അസമിലെ ഹജോയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമമായ ലിങ്ക്ഡിനിലാണ് ഐഎസിൽ ചേരാൻ താത്പര്യമുള്ളതായി പോസ്റ്റിട്ടത്. ഇതേ ഉള്ളടക്കത്തോടെ യുവാവ് ഇമെയിലും അയച്ചിരുന്നു.

മെയിൽ ലഭിച്ചയുടനെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ സൂപ്രണ്ട് കല്യാൺ കുമാർ പതക്ക് പറഞ്ഞു. ഉച്ചമുതൽ ഡൽഹി ഓഖ്‌ല സ്വദേിശിയായ യുവാവിനെ കാണാനില്ലെന്ന് ഐഐടി അധികൃതർ അറിയിച്ചതിനേത്തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രദേശവാസികളുടെ സഹായത്തോടെ കാമരൂപ് ജില്ലയിലെ ഹാജോയിൽ നിന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലിൽ ഇയാൾ ഐഎസിൽ ചേരാൻ വേണ്ടി പോവുകയായിരുന്നെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു.

വിദ്യാർഥിയുടെ ഹോസ്റ്റൽ മുറി പരിശോധിച്ചതിൽ നിന്നും ഐസിസ് പതാകയ്ക്ക് സമാനമായ കറുത്ത പതാകയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും കണ്ടെത്തി. യുവാവിന് ക്യാമ്പസിൽ സുഹൃത്തുക്കളൊന്നുമില്ലന്നും എപ്പോഴും ഒറ്റയ്ക്കായിരുന്നതായും പൊലീസ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യാ തലവൻ ഹാരിസ് ഫറൂഖിയെയും കൂട്ടാളിയെയും ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു അതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഹാരിസ് ഫാറൂഖി ബംഗ്ലാദേശിലിരുന്നായിരുന്നു ഇവിടെ നിന്നും ആളുകളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്.

ജാർഖണ്ഡ്, ഡെൽഹി, ഉത്തർപ്രദേശ്, മധ്യ പ്രദേശ്, ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഐഎസ്ഐസ് മൊഡ്യൂളുകൾ സ്ഥാപിക്കുന്നതിൽ ഫറൂഖിക്ക് നിർണായക പങ്കുണ്ടായിരുന്നു. ഐഇഡി വിദഗ്ദ്ധനായ ഇയാൾ, ഫറൂഖി ഭീകര പ്രവർത്തനത്തിനായി വലിയ തോതിൽ ധനസമാഹരണം നടത്തിയിരുന്നു. 2008 ൽ രാജ്യത്ത് നിരവധി സ്ഫോടനങ്ങൾ നടത്തിയ ഇന്ത്യൻ മുജാഹിദ്ദീന്റെ ബുദ്ധികേന്ദ്രമായിരുന്ന യാസിൻ ഭട്‌കലിനെ പോലെ അപകടകാരിയായാണ് ഹാരിസ് ഫറൂഖിയെ ഇന്ത്യൻ ഏജൻസികൾ കണക്കാക്കുന്നത്.