National

മുഴുവൻ വിവരങ്ങൾ എന്നു പറഞ്ഞാൽ മുഴുവനും, സെലക്ടീവായിരിക്കരുത്’: ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതി

Spread the love

ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണം. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ഏതു രാഷ്ട്രീയ പാർട്ടിക്കാണ് ബോണ്ടുകൾ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആൽഫാന്യൂമെറിക് നമ്പറും ബോണ്ടുകളുടെ സീരിയൽ നമ്പറും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്തേണ്ടതുണ്ട്. വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കി എസ്ബിഐ ചെയർമാൻ സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനായി മാർച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 5 മാണി വരെ സമയം അനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

“എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിയിൽ വ്യക്തമാണ്…സെലക്ടീവായിരിക്കരുത്. ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല നിങ്ങൾ ഹാജരാകുന്നതെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഈ കോടതിയുടെ വിധി അനുസരിക്കാൻ എസ്ബിഐ ബാധ്യസ്ഥനാണ്” – ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്ബിഐക്കു നോട്ടിസ് നൽ‌കിയിരുന്നു. കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാൽ എല്ലാ വിവരങ്ങളും എല്ലാ വിവരങ്ങളും നൽകിയേ മതിയാകൂ എന്നും കോടതി പറഞ്ഞു.