Kerala

മരിച്ച വിധികർത്താവ് ഷാജി ഒന്നാംപ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്

Spread the love

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. മരിച്ച വിധികർത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിധി കർത്താവായ ഷാജി രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി. പ്രതികൾ പരിശീലിപ്പിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകി. പ്രതികൾ കേരള സർവകലാശാല യോടും വിദ്യാർത്ഥികളോടും കുറ്റകരമായ വിശ്വാസവഞ്ചന ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.

കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി.

യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമിനാണ്. വിധികർത്താവിന് തങ്ങൾ കോഴ നൽകിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകർ പറയുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകരുടെ ആവശ്യം. കൺന്റോൺമെന്റ് പൊലീസ് നൃത്താധ്യാപകർക്ക് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.

അതിനിടെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയതാണെന്നാണ് വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്.

‘കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മാനസിക സംഘർഷമാണ് ഷാജിയെ തളർത്തിയതെന്ന് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുൻപ് ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.