Kerala

കേരള സർവകലാശാല കലോത്സവം എസ്.എഫ്.ഐ അലങ്കോലപ്പെടുത്തി, കലോത്സവത്തെ കലാപോത്സവമാക്കി മാറ്റി; കെ.എസ്.യു

Spread the love

കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭ്യാഗകരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കലോത്സവത്തെ അലങ്കോലപ്പെട്ടത് സർവ്വകലാശാല യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐ യുടെ തെറ്റായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാർത്ഥികൾ യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളോട് പ്രതിബദ്ധത പുലർത്താൻ എസ്.എഫ്.ഐ തയാറാവുന്നില്ല

കലോത്സവത്തിൻ്റെ തുടക്കം മുതൽ എസ്.എഫ്.ഐയിൽ നിന്ന് യൂണിയൻ പിടിച്ച കോളേജുകളിലെ യൂണിയൻ ഭാരവാഹി ളുടെയും, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടേയും ചിത്രങ്ങൾ എസ്.എഫ്.ഐ – ഡിവൈഎഫ്ഐ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് അവരെ അക്രമിക്കാൻ ആസൂത്രിതമായ നീക്കം ഉണ്ടായി.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെൻ്റ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവ:കോളേജ്, വർക്കല എസ്.എൻ കോളേജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ്, ഗവ: ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ മാർ ഈവാനിയോസ് കോളേജ് 234 പൊയിൻ്റുകളോടെ ഒന്നാം സ്ഥാനത്താണ്. 8 പൊയിൻ്റുകളുടെ ലീഡാണുള്ളത്.നേരത്തെ നൽകിയ 20 പോയിൻ്റുകൾ റദ്ദാക്കുകയും, അപ്പീലുകൾ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാർഗ്ഗംകളി, തിരുവാതിര മത്സരങ്ങൾ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. 25 വർഷം എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതു മുതൽ, ഇത്തവണ കലാ കിരീടം ഉയർത്താൻ മാർ ഈവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.

സർവ്വകലാശാലയുടെചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയതെന്നും കലാകാരന്മാരുടെ കലാമൂല്യത്തിന് വില നൽകാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്.എഫ്.ഐയുടെ സമീപനം പ്രതിഷേധാർഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

അർത്ഥരാത്രി യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതൽ സർവ്വകലാശാല സെനറ്റ് ഹാളിൽ വെച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ഠ സംഭവങ്ങൾ അരങ്ങേറിയെന്നും കലോത്സവത്തെ കലാപോഝവമാക്കി എസ്.എഫ്.ഐ മാറ്റിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.