Kerala

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ.

മെയ് ഒന്ന് മുതൽ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രാക്കിൽ പരീക്ഷ നടത്തേണ്ടത് 30 പേർക്ക് മാത്രമാണ്. ട്രാക്ക് നിർമ്മിക്കാനുള്ള ചെവല് ആര് വഹിക്കും, ടെസ്റ്റ് 30 ആയി ചുരുക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവയിൽ തീരുമാനമാകാതിരിക്കുമ്പോഴാണ് മറ്റൊരു വിചിത്ര നിർദ്ദേശം. ആദ്യമായി വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലാണ് നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് ആർടിഒമാർക്കുള്ള നിർദ്ദേശം. സാധാരണ 100 മുതൽ 180 പേക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡമെന്താക്കും, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമില്ല.

മെയ് ഒന്ന് മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ നിർദ്ദേശങ്ങളോട് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ സഹകരിക്കുന്നില്ല. മന്ത്രിയുടെ നിർദ്ദേശത്തോട് നിസ്സഹരിക്കുന്ന സ്കൂള്‍ ഉടമളെ സമ്മർദ്ദത്തിലാക്കാണ് പുതിയ നിർദ്ദേശമെന്നാണ് വിലയിരുത്തൽ. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ഡ്രൈവിംഗ് സ്കൂള്‍ സംഘടനകളെടുക്കാൻ സാധ്യതയുണ്ട്. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകളുടെയും റോഡ് വികസന കരാ‍ർ ഏറ്റെടുത്ത കമ്പനികളുടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ പെർമിറ്റ് റദ്ദാക്കാനും നിദ്ദേശം നൽകി.