National

സമാജ്‌വാദി പാർട്ടി നൽകിയത് വിജയ സാധ്യതയില്ലാത്ത സീറ്റുകൾ; ഉത്തർപ്രദേശ് കോൺഗ്രസിൽ പ്രതിഷേധം

Spread the love

സമാജ് വാദി പാർട്ടി കോൺഗ്രസിന് നൽകിയത് വിജയസാധ്യതയില്ലാത്ത സീറ്റുകളെന്ന് ആരോപണം. കോൺഗ്രസിന് അനുവദിച്ച 17 സീറ്റുകളിൽ 12 എണ്ണത്തിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായ സീറ്റുകളാണെന്നാണ് ആരോപണം.

സംഭവത്തിൽ ദേശീയ നേതൃത്വത്തെ ഉത്തർപ്രദേശിലെ നേതാക്കൾ പ്രതിഷേധം അറിയിച്ചു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉത്തർപ്രദേശിൽ മത്സരിച്ചത് 67 സീറ്റുകളിലാണ്. 67 സീറ്റുകളിൽ 63 സീറ്റുകളിലും കോൺഗ്രസിന് ഉത്തർപ്രദേശിൽ 2019 കെട്ടിവെച്ച പണം നഷ്ടമായിരുന്നു.

ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പ്രതിസന്ധി നേരിട്ട മറ്റൊരു സംസ്ഥാനം ആയിരുന്നു ഉത്തര്‍പ്രദേശ്. സമാജ് വാദി പാര്‍ട്ടി ആദ്യം മുന്നോട്ടുവച്ച ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ 17 സീറ്റുകള്‍ വരെ നല്‍കാമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ അറിയിച്ചത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന സൂചനയും എസ്പി മേധാവി അഖിലേഷ് യാദവ് നല്‍കിയിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ആദ്യം ഫലം കണ്ടതോടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.