National

തലകീഴായി കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു; മധ്യപ്രദേശിൽ ആദിവാസി യുവാവിനോട് ക്രൂരത

Spread the love

മധ്യപ്രദേശിൽ ആദിവാസി യുവാവിന് അതിക്രൂര മർദ്ദനം. ഒരു സംഘം ആളുകൾ യുവാവിനെ നഗ്നനാക്കിയ ശേഷം തലകീഴായി കെട്ടിയിട്ട് മർദിച്ചു. രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശിലെ ബേത്തുൾ ജില്ലയിലാണ് സംഭവം. ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞവർഷം നവംബറിൽ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചായക്കട നടത്തിയിരുന്ന ആദിവാസി യുവാവിനാണ് ഒരു കൂട്ടം ആളുകളുടെ മർദ്ദനമേറ്റത്. കടയിലേക്ക് അതിക്രമിച്ചെത്തിയ സംഘം അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ്. കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘അക്രമികൾ എന്നെ നഗ്നനാക്കി, തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടിയും ചെരുപ്പും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. എന്തിനാണ് തല്ലിയതെന്ന് എനിക്കറിയില്ല. പ്രതികളിൽ ഒരാളുടെ പക്കൽ തോക്കുണ്ടായിരുന്നു. കൊലപാതക കേസ് പ്രതിയും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. നവംബറിലാണ് സംഭവം, വീണ്ടും ആക്രമിക്കുമെന്ന ഭയം മൂലമാണ് പൊലീസിനെ അറിയിക്കാതിരുന്നത്. വീഡിയോ പുറത്തുവന്നതോടെ സഹോദരനോട് ഞാൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്’- യുവാവ് പറഞ്ഞു.