ആന അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കും; ദൗത്യ സംഘം സജ്ജം’; മന്ത്രി എകെ ശശീന്ദ്രൻ
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ആന ദൗത്യത്തിന് അനുയോഗജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോൾ തീരുമാനം. ആനയെ ദൗത്യ സംഘം നിരീക്ഷിക്കുന്നുണ്ട്. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അധികാരം സംസ്ഥാന സർക്കാരിന് ഉണ്ടെങ്കിൽ അത് പ്രയോഗിക്കുമല്ലോ എന്ന് മന്ത്രി പറഞ്ഞു. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ മന്ത്രിമാരെ സന്ദർശിച്ചിരുന്നു. എന്നാൽ അനുകൂല നിലപാട് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് മന്ത്രി പറഞ്ഞു. കാലോചിതമായ പരിഷ്‌കാരം ആവശ്യമാണെന്നും രണ്ടു വർഷം മുൻപ് മുതൽ ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇന്നത്തെ നിയമം അനുസരിച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.