National

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികൾ വേണ്ട’; രാഷ്ട്രീയ പാർട്ടികളോട് ഇലക്ഷൻ കമ്മീഷൻ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിർദേശം. മാർഗ്ഗ നിർദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവർത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉൾപ്പെടുത്തരുത്. പ്രചാരണവേളകളിലോ റാലികളിലോ രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളെ കൈകളിൽ പിടിച്ച് നടക്കുകയോ റാലി വാഹനത്തിൽ കയറ്റുകയോ ചെയ്യരുത്. കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ/ സ്ഥാനാർത്ഥിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല.

കുട്ടികളെ കൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രകടിപ്പിക്കുക, പാർട്ടിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുക, എതിർ സ്ഥാനാർത്ഥികളെയോ അവരുടെ പാർട്ടികളെയോ വിമർശിക്കുക, തെരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും ആലപിക്കുക എന്നിവയ്ക്കും നിരോധനമുണ്ട്. ഇത്തരം പ്രവർത്തികൾക്കെതിരെ “സീറോ ടോളറൻസ്” നയമാണ് സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.