Kerala

‘വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച പ്രതിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചു’; വി.ഡി. സതീശൻ

Spread the love

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയായ പാർട്ടാക്കാരനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിനെ കുത്തിയശേഷം പ്രതി ഓടിക്കയറിയത് സിപിഐഎം ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതുവരെ കോൺഗ്രസ് കുടുംബത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ സ്ത്രീജ്വാല പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയ്ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. കേസിൽ പുനരന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. കറുത്ത ബലൂണകളും കറുത്ത വസ്ത്രങ്ങളും അണിഞ്ഞാണ് കോൺഗ്രസിന്റെ പ്രതിഷേധം. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

പ്രതി അർജുന്റെ ബന്ധുവായ പാൽരാജാണ് കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തി പരിക്കേൽപ്പിച്ചത്. പാൽരാജ് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത് എന്ന് എഫ്‌ഐആറിൽ പറയുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ പശുമലമൂട് ജങ്ഷനിൽ വെച്ചാണ് പാൽരാജ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ ആക്രമിച്ചത്.