National

‘രാമൻ എല്ലാവർക്കും സ്വന്തം’; ഷബ്നം അയോധ്യയിലേക്ക്, കാൽനടയായി സഞ്ചരിക്കുന്നത് 1,425 കിലോമീറ്റർ

Spread the love

മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ഷബ്നം എന്ന മുസ്ലീം യുവതിയാണ് സുഹൃത്തുക്കൾക്കൊപ്പം യാത്ര ആരംഭിച്ചത്.1,425 കിലോമീറ്റർ കാൽനടയായി അയോധ്യയിലേക്ക് സഞ്ചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സുഹൃത്തുക്കളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പമാണ് ഷബ്നം. ശ്രീരാമനോടുള്ള ഭക്തി മൂലമാണ് കാൽനടയായി അയോധ്യയിലേക്ക് യാത്ര ആരംഭിച്ചതെന്ന് ശബ്നം എൻഡിടിവിയോട് പറഞ്ഞു. രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്ന് യുവതി കൂട്ടിച്ചേർത്തു.

കാവി കൊടിയുമേന്തിയുള്ള യാത്രയിൽ മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ‘ജയ് ശ്രീറാം’ ആശംസകൾ നേരുകയും യാത്രയ്ക്ക് ഐക്യദാർഢ്യം പങ്കുവെക്കുകയും ചെയ്തതായി ഷബ്നം പറഞ്ഞു. ആൺകുട്ടികൾക്ക് മാത്രമേ ഇത്തരം ദുഷ്കരമായ യാത്രകൾ നടത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണയെ വെല്ലുവിളിക്കാൻ തൻ്റെ യാത്രയ്ക്ക് സാധിക്കുമെന്ന് ഷബ്നം കൂട്ടിച്ചേർത്തു.

നീണ്ട യാത്രയിൽ ക്ഷീണമുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് തന്നെ അയോധ്യയിൽ എത്തിച്ചേരുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഷബ്നം പറഞ്ഞു. അയോധ്യയിലേക്കുള്ള തൻ്റെ യാത്ര വ്യക്തിപരമാണെന്ന് അവർ പറഞ്ഞു.