Kerala

ആലപ്പുഴ ജില്ലയിലെ നവകേരള സദസിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വീടിന് വേണ്ടിയുള്ള അപേക്ഷകൾ

Spread the love

ആലപ്പുഴ ജില്ലയിലെ നവകേരള സദസിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വീടിന് വേണ്ടിയുള്ള അപേക്ഷകൾ. ലൈഫ് മിഷൻ പദ്ധതികൾ വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴാണ് കിടപ്പാടത്തിന് കാത്തിരിക്കുന്നവരുടെ കണക്കുകൾ പുറത്ത് വരുന്നത്.

ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളിലായി ലഭിച്ചത് 53,402 പരാതികളാണ്. പരാതികൾ തരംതിരിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. കിടപ്പാടം തേടിയുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നതെന്ന് എ ഡി എമ്മിന്റെ ഓഫീസ് അറിയിച്ചു. വീടിനുവേണ്ടിയുള്ള അപേക്ഷകളിൽ ഏറെയും ലഭിച്ചത് തീരദേശം ഉൾക്കൊള്ളുന്ന അരൂർ, ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിൽ നിന്നുമാണ്.

സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് ലൈഫ് മിഷനും തീരദേശത്തെ മത്സ്യ തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയും എന്നാൽ യാഥാർഥ്യം മറ്റൊന്നാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റേത് ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് എന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസമാൻ പറയുന്നു.

ലൈഫ് മിഷന്റെ വീട് കിട്ടുമെന്ന് ആശിച്ചയാളുകൾ പ്രതിസന്ധിയിലാണ്. ചികിത്സാ സഹായം തേടിയുള്ള അപേക്ഷകളാണ് രണ്ടാം സ്ഥാനത്ത്. കുതിച്ചുയരുന്ന ചികിത്സാ ചെലവും കാരുണ്യ പോലെയുള്ള സഹായ പദ്ധതിയുടെ നടത്തിപ്പിലെ പ്രശ്‌നങ്ങളും വ്യക്തമാക്കുന്നതാണ് കണക്കുകൾ.