Kerala

മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും

Spread the love

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും .മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. ​ഗണേഷ് കുമാറിൻറെയും,കടന്നപ്പള്ളി രാമചന്ദ്രൻറെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ നടക്കും. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകൾ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.