National

യുഎപിഎ കേസ് പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷയെഴുതാൻ അനുമതി

Spread the love

തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷ എഴുതാൻ അനുമതി. ഡൽഹിയിലെ എൻ.ഐ.എ പ്രത്യേക കോടതിയാണ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി മൊഹമ്മദ് മൊഹ്സിൻ അഹമ്മദിന് തിഹാർ ജയിലിൽ ബിടെക് പരീക്ഷ എഴുതാൻ അനുമതി നൽകിയത്.

ഏഴാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അഹമ്മദ് അപേക്ഷ സമർപ്പിച്ചത്. ഹർജി പരിഗണിച്ച പട്യാല ഹൗസ് കോടതിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി സഞ്ജയ് ഗാർഗ് മൊഹമ്മദിന് ഇളവ് അനുവദിച്ചു. ഷെഡ്യൂൾ അനുസരിച്ച് പരീക്ഷ നടത്തുമെന്നും ഇതിനായി ജയിൽ സമുച്ചയത്തിൽ സർവ്വകലാശാല ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷമാണ് അഹമ്മദിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഐഎസ്ഐഎസിനായി ധനസമാഹരണം നടത്തിയെന്നാണ് ആരോപണം. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, 153 ബി, യുഎപിഎ 1967ലെ സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചത്.