National

മണിപ്പൂരിൽ വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; സുരക്ഷ ശക്തമാക്കി സേന

Spread the love

മണിപ്പൂർ തെങ്‌നൗപാലിലെ വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തെങ്നൗപാൽ ജില്ലയിലെ ലെയ്തു മേഖലയിലുണ്ടായ സംഘർഷത്തിൽ 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. സംഘർഷത്തെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഈ മേഖലയ്ക്ക് പുറത്തുനിന്നുള്ള അക്രമികൾ ഇവിടെക്ക് വെടിവെപ്പ് നടത്തിയെന്നാണ് സേനയുടെ വിലയിരുത്തൽ.

മരിച്ചവരുടെ പേര് വിവരങ്ങൾ ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല. സംഘർഷ പശ്ചാത്തലത്തിൽ ലെയ്തു മേഖലയിൽ സേന സുരക്ഷാ ശക്തമാക്കി. മണിപ്പൂരിൽ മെയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിൽ ഇതാദ്യമായാണ് ഈ മേഖലയിൽ വെടിവെപ്പ് നടന്നത്. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ ഉച്ചയോടെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഉച്ചയോടെയാണ് സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. മണിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴ് മാസമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണ് സർക്കാർ ഈ നിരോധനം പിൻവലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ അക്രമസംഭവം.