National

തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും

Spread the love

തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും. നിയുക്ത എംഎൽഎമാരോട് ഹൈദരാബാദിലെത്താൻ നിർദ്ദേശം നൽകി. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. നിയമസഭാ കക്ഷി നേതാവിനെ ഇന്ന് തിരഞ്ഞെടുത്തേക്കുമെന്ന് സൂചനയുണ്ട്.

തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ ബിജെപി പ്രവർത്തകന്റെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് പ്രതികരണം.

“തെലങ്കാനയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി. വർഷങ്ങളായി ഈ പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള നമ്മുടെ ബന്ധം അഭേദ്യമാണ്. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഓരോ ബിജെപി പ്രവർത്തകരുടെയും കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു”- മോദി ട്വീറ്റ് ചെയ്തു.

തെലങ്കാനയിലെ വമ്പൻ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീമരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ‌ പുറത്തുവിടാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ഡികെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63 സീറ്റുകളിലാണ് കോൺ​ഗ്രസ് മുന്നേറ്റം. മൂന്നാം മൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബിആർഎസിന് തിരിച്ചടിയായി.

ഭരണവിരുദ്ധവികാരമാണ് തെലങ്കാനയിൽ കോൺ​ഗ്രസിനെ അധികാരത്തിലേക്കെത്തിക്കുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിആർഎസ് 40 സീറ്റുകളിൽ‍ ഒതുങ്ങി. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ കളമൊരുങ്ങുന്നത്. എക്സിറ്റ് പോളിൽ കോൺ‍​ഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങൾ യാഥാർഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.

തെലങ്കാനയിൽ ബിജെപി 9 സീറ്റുകളിൽ വിജയമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. കെ സി ആർ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.