Kerala

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി; മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതെന്ന് വിഡി സതീശൻ

Spread the love

തൃശൂർ: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു.

സർക്കാർ ചിലവിൽ നവകേരള സദസ് നടത്തി പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമം. നാട്ടുകാരുടെ ചിലവിൽ അപമാനിക്കാനാണ് ശ്രമം. താൻ തോന്നിയപോലെ ചെയ്യുന്നയാളല്ല. സിപിഎമ്മിനെ സർവ്വനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു. യുഡിഎഫിൽ ചർച്ചചെയ്താണ് താൻ നിലപാട് പ്രഖ്യാപിക്കുന്നത്. തോന്നിയതുപോലെ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശൻ പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരണത്തിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങളോടായിരുന്നു സതീശന്റെ മറുപടി.

പിണറായിയെ പേടിച്ചിട്ടാരും ചോദ്യം ചെയ്യാറില്ല. എന്നെയാർക്കും പേടിയില്ല. എന്നെ ഇവിടെ ചോദ്യം ചെയ്യും. കേൾക്കൂ. മുഖ്യമന്ത്രിക്ക് കുറെ നാളായി ഈ അസുഖം തുടങ്ങിയിട്ട്. മുൻപ് വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് തുടങ്ങിയതാണ്. കാണുന്ന എല്ലാവരുടെയും മാനസിക നില പ്രശ്നമാണെന്ന് തോന്നുന്നത് തന്നെ ഒരു അസുഖമാണ്. ഉടൻ മുഖ്യമന്ത്രി അതിന് ചികിത്സ തേടണം. കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചിരിക്കുകയാണ്. ലോകം മുഴുവൻ നോക്കിയിരുന്ന കുട്ടിയെ ആശ്രാമം മൈതാനത്തിരുത്തി പ്രതി പോയി. ദയനീയമാണ് പൊലീസ് സ്ഥിതിയെന്നും സതീശൻ പ്രതികരിച്ചു.