Kerala

യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: സോഫ്റ്റുവയർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Spread the love

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നൽകിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും.

തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്നുതന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്‍റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാൻ പൊലീസിന് മുന്നിൽ കടമ്പകളും ഏറെയാണ്. വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി, അവരുടെ സെർവറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.

ഏജൻസിയുടെ വിശദാംശങ്ങൾ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് കത്ത് നൽകും. വിവരങ്ങള്‍ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പൊലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷൻ വഴി ആരെല്ലാം വ്യാജ കാർഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബർ സംഘം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളിലേക്ക് എത്താൻ പൊലീസിന് കഴിയുകയുള്ളൂ.