Gulf

ബഹ്‌റൈനെയും ഖത്തറിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പാലം ഉടന്‍ യാഥാര്‍ഥ്യമാകും

Spread the love

ബഹ്‌റൈനെയും ഖത്തറിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പാലത്തിന്റെ പദ്ധതിക്ക് തുടക്കം. ബഹ്‌റൈനില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബില്‍ ഹമദ് അല്‍ ഖലീഫയും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും നടത്തിയ പാലം പദ്ധതി ചര്‍ച്ചയുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഖത്തറിന്റെയും ബഹ്‌റൈനിന്റെയും ബന്ധപ്പെട്ട അധികാരികളോട് പദ്ധതി നടപ്പാക്കാനും നിര്‍ദേശം നല്‍കി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും എല്ലാ മേഖലകളിലും അത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

ഖത്തറും ബഹ്റൈനും തമ്മിലുള്ള സഹകരണത്തിന്റെ നിലവാരത്തെക്കുറിച്ചും അത് എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.ഇരു രാജ്യങ്ങളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിന്റെ തുടര്‍ച്ചയായ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള തന്റെ ആഗ്രഹം കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ കിരീടാവകാശി പ്രകടിപ്പിച്ചു. ചര്‍ച്ച ചെയ്ത പദ്ധതികള്‍ കൈവരിക്കുന്നതിനും, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും വളര്‍ച്ചയും സമൃദ്ധിയും പ്രതിഫലിപ്പിക്കുന്നതുമായ വലിയ തലങ്ങളിലേക്ക് ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംയുക്ത താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ഗസ്സയിലെ സാഹചര്യങ്ങളിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഗസ്സയിലെ യുദ്ധം ഉടനടി നിര്‍ത്തി സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. രണ്ട് രാജ്യങ്ങളെയും ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ബന്ധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഖത്തര്‍ അമീര്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് ബഹ്റൈന്‍ കിരീടാവകാശി നന്ദിയും അഭിനന്ദനവും അറിയിച്ചു.