Kerala

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നത് ജനാധിപത്യപരമായി, കെ.സുരേന്ദ്രൻ ആത്മപരിശോധന നടത്തണം; ഷാഫി പറമ്പിൽ

Spread the love

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ.ഇത് സുരേന്ദ്രന്റെ ആരോപണമാണ്. ഇയാൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ. വാർത്തയിൽ ഇടം പിടിക്കാനുള്ള സുരേന്ദ്രന്റെ താല്പര്യം ഇനിയെങ്കിലും മനസിലാക്കണം.
ബിജെപിക്കാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട അവസ്ഥ കോൺഗ്രസുകാർക്കില്ല. പണം കടത്തിയതിന് അന്വേഷണം നേരിടുന്നയാളാണ് സുരേന്ദ്രൻ. വാർത്തയിൽ ഇടം പിടിക്കാനുള്ള സുരേന്ദ്രന്റെ അല്പത്തരമാണ് ഇതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

മുഴുവൻ വോട്ടുകളും കൗണ്ട് ചെയ്യപ്പെടാത്തത് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ്.
ഒരുപാട് പ്രോസാസുകൾ ഉണ്ട് വോട്ട് രേഖപ്പെടുത്താൻ. പൂർണ്ണമായും ജനാധിപത്യപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത് താൻ അറിഞ്ഞിട്ടില്ല. ബിജെപി പ്രസിഡന്റ് അല്ല യൂത്ത് കോൺഗ്രസിന് ഉള്ളിലെ പരാതി അന്വേഷിക്കേണ്ടത്. കെ സുരേന്ദ്രൻ തന്നെ ഈ വിവാദം വീണ്ടും പരിശോധിച്ച് മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രൻ ആത്മപരിശോധന നടത്തണം. നിയമവിദഗ്ദരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും. മൊബൈൽ ആപ്പ് ഇന്റേണലായി ഉണ്ടാക്കിയതാണ്. അത് യൂത്ത്കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉണ്ടാക്കിയ ആപ്പ് ആണെന്നും മറ്റൊരു ആപ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആഞ്ഞടിച്ചിരുന്നു. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹക്കുറ്റമാണ്. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തതെന്നും പിന്നിൽ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചത്.

ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇക്കാര്യം തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്. തീവ്രവാദ പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിൽ. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.