Kerala

‘ആളാവാൻ വരരുത് എന്റെയടുത്ത്, കോടതിയാണ് നോക്കുന്നത്, അവര് നോക്കിക്കോളും’; മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

Spread the love

മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ തീയേറ്ററില്‍ എത്തിയ സുരേഷ്‌ഗോപിയാണ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സംസാരിച്ചത്.

വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. പിന്നാലെ, എന്തു കോടതിയാണ് സാർ, എന്നു ചോദിച്ചപ്പോൾ, ‘എന്തു കോടതിയോ എന്നാണ് ചോദിച്ചിരിക്കുന്നതെന്ന്’ സുരേഷ് ഗോപി പറഞ്ഞു.

തുടർന്ന്, ‘യു വാണ്ട് മി ടു കൺഡിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്’’– എന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടര്‍ന്ന് ആ മാധ്യമപ്രവര്‍ത്തക മൈക്ക് പിൻവലിച്ച ശേഷമാണ് സുരേഷ്‌ഗോപി തുടര്‍ന്ന് സംസാരിച്ചത്.

”ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. മാധ്യമപ്രവര്‍ത്തക ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്.

അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്.എന്റെയും സിനിമ ഇന്‍ഡസ്ട്രിയുടെയും ബലത്തില്‍ ഗരുഡന്‍ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോള്‍ ഞാനും ആ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി തുടര്‍ന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. തന്റെ വഴി നിഷേധിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്.