Kerala

‘വിദ്വേഷപ്രചാരണം, സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണം’; ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ

Spread the love

കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഡിജിപിക്ക്‌ പരാതി നൽകി.

നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു.

പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻകെ അബ്ദുൽ അസീസ് പറഞ്ഞു. ബിജെപി നേതാവ് സന്ദീപ് വാര്യർ, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല, ഓൺലൈൻ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്കറിയ, ‘കാസ’ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്.

അതേസമയം ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ കളമശ്ശേരി പൊലീസിൽ പരാതി നൽകി. സന്ദീപ് ജി വാര്യരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്‍റെ ലിങ്ക് സഹിതം ആണ് പരാതി.