Kerala

കണ്ണൂരിൽ വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കവര്‍ച്ച; മോഷ്ടാക്കൾ എത്തിയത് മുഖംമൂടി ധരിച്ച്

Spread the love

കണ്ണൂർ, പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കവര്‍ച്ച. ചിതപ്പിലപ്പൊയിൽ ഷക്കീറിന്റെ വീട്ടിലാണ് അർധരാത്രി മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ 4 അംഗ സംഘം ഒന്‍പത് പവന്‍ സ്വര്‍ണവും 15,000 രൂപയും കവർന്നു.

വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പോയതിനു പിന്നാലെയാണ് മോഷണസംഘം എത്തിയത്. വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വി ക്യാമറകളിൽ രണ്ട് എണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. തുടർന്ന് ജനൽ കമ്പി മുറിച്ച് വീടിനകത്ത് കടന്നു. മാതൃ സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളും മുറിയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു.

പ്രദേശത്ത് 6 മാസത്തിനിടെ നാല് വീടുകളിലാണ് മോഷണം നടന്നത്. ഈ കേസുകളിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.കവർച്ചയ്ക്കുശേഷം സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങി.